നിഗൂഢതകൾ ഒളിപ്പിക്കാതെ, തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നേരിട്ടുള്ള സംവാദമോ/ഇഴുകിച്ചേരലോ ആയി മാറുന്നു കവിതകൾ.
"സ്ക്രൂ ഡ്രൈവറിലെ മഴവില്ല്' എന്ന പുതിയ കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള സംഭാഷണം.
കവിതയിൽ 28 വര്‍ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ
കവിതയില്‍ ഇപ്പോള്‍ സ്വതന്ത്രമായി ആര്‍ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്‍പ്പോലും പിടിച്ചുനില്‍ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും.
എനിക്കു മുന്‍പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില്‍ പലപ്പോഴും കടന്നുവരുന്നത്.
നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്.
ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം
ലാവണ്യഭാഷയില്നിന്ന് കവിത പൂര്‍ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില്‍ ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല്‍ അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്‍ന്ന കവികളിലും ഉണ്ടായിരുന്നു.
ജീവിതപരിസരഭാഷയില് എഴുതുമ്പോള്‍ പരുക്കനായി മാറുന്ന എഴുത്തുകാര്‍, സൗന്ദര്യം വെട്ടിക്കളയുന്ന എഴുത്തുകാര്‍, സുന്ദരിയായി കവിതയെ മേക്കപ്പ് റൂമിലേക്ക് മാറ്റാത്തവര് ഏറ്റവും കുറവ് വായനക്കാരെ നേടുന്ന കാലമാണിത്.
2000 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ എഴുതിയിട്ടുള്ള കവികള്‍ക്ക് ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ പറഞ്ഞ ഈ തലമുറമാത്രം സംഘകവികള്‍ ആയിരുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്.
അവരുടെ കവിതാകാലവും, കവിതയും പുനര്‍വായനകള്‍ ഉണ്ടാകേണ്ടവയായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള ഫ്രെയിമുകള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രം.
സമൂഹമാധ്യമങ്ങളില്‍ ഗൗരവകരമായ എഴുത്ത് ഉണ്ടാകുന്നുണ്ടോ
സമൂഹമാധ്യമങ്ങളില്‍ കടലാസ് മാധ്യമങ്ങളിലെപ്പോലെ നന്നായി എഴുതുന്നവരും മോശമായി എഴുതുന്നവരും ഉണ്ട്. എഡിറ്റിംഗിനുള്ള ക്ഷമ എഴുത്തുകാരന് കാണിക്കണമെന്ന് മാത്രമേ തോന്നിയിട്ടുള്ളു.
സത്യാനന്തരകാലഘട്ടത്തിലെ എഴുത്ത്, ആകുലതകളും പ്രതീക്ഷകളും
ആകുലതകളൊന്നുമില്ല. എഴുത്തുകാരില്‍ മാത്രമായിട്ടല്ലല്ലോ ലോകത്തിന്റെ ആകുലതകളും പ്രതീക്ഷകളും കിടക്കുന്നത്. മറിച്ച്, രാഷ്ട്രീയപരമായി പരിശോധിച്ചാല്‍, രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരില്‍ മാത്രമേ ആകുലതകളും പ്രതീക്ഷകളും അത്തരത്തില്‍ തോന്നുന്നുള്ളു.
ഇനി എഴുത്തിന്റെ കാര്യത്തില്‍ മാത്രമാണെങ്കില്‍ കരുത്തുള്ള രചനകള്‍ എപ്പോഴും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അത് എക്കാലത്തും അങ്ങനെതന്നെയാണ്. പുതിയ കാലത്തെ ശബ്ദങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്താന്‍ കഴിയുന്നവരാകണം ചെറുപ്പക്കാരായ എഴുത്തുകാര്‍ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.
അവരുടെ കാലഘട്ടത്തിലെ പ്രത്യേകതകള്‍ ആവിഷ്കരിക്കുന്നത് കാത്തിരിക്കുന്ന ഒരു വായനക്കാരന് കൂടിയാണ് ഞാന്‍.
പുതുകവിത ഭാഷാവ്യവഹാരം മാത്രമായി ഒതുങ്ങിയോ
ഭാഷയില്‍ ഒന്നും ചെയ്യാതെ "പാട്ടുകവിത'യിൽ എന്തെങ്കിലും ചെയ്യുന്നതാണ് കവിതയെന്നു തെറ്റിദ്ധരിക്കുന്ന ഒരിടത്താണ് നമ്മള് ജീവിക്കുന്നത്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നന്നായി എഴുതുന്ന ഒരുപാട് കവികളുണ്ട്.
അങ്ങനെ ഭാഷാവ്യവഹാരത്തെപ്പറ്റി പറയുന്നവര്‍ അത്തരം എഴുത്തുകാരുടെ കവിതകളിലേക്കും. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളെഴുതി മാഞ്ഞുപോയ ചിലരുടെ കവിതകളും വായിക്കണം. എല്ലാ കാലത്തും ഭാഷാവ്യവഹാരം ഉണ്ട്. ഇക്കാലം മാത്രമായി തിന്മയില്ല, നന്മയും.
തിന്മയും ഗുണവും ഗുണമില്ലായ്മയും നന്മയും ചേര്‍ന്നതാണ് എല്ലാ കാലങ്ങളും. അതെല്ലാം എല്ലാ കാലത്തെയും കവിതയിലും ഉണ്ടാകും. ഇക്കാലം എന്ന ഒരു തറഞ്ഞുനില്ക്കല് അതിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നേയില്ല.
വായനയുടെ അവസാനം അസ്തമിക്കുന്നുവോ
കവിതയെ കാലം തിരിച്ചു വായിച്ചാലും ഇല്ലെങ്കിലും എല്ലാക്കാലത്തും വായനയുടെ അവസാനം അസ്തമിക്കുന്ന കവിതകളുണ്ട്. ആവിഷ്കാര സങ്കേതങ്ങളുടെ സങ്കീര്‍ണതകളുമുണ്ട്. ആസ്വാദനതലത്തിലെ പ്രശ്നങ്ങളുമുണ്ട്.
അതിനാല്‍ ഏതെങ്കിലും കാലഘട്ടത്തിലെ കവിതയുടെ കുറവായോ, മേന്മയായോ ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നിയിട്ടുളളത്.
സാഹിത്യവായന കുറയുന്നുണ്ടോ, പ്രത്യേകിച്ചും കവിത
കവിതാപുസ്തകം എത്തുന്നില്ല എന്നതാണു പ്രശ്നം. ഞാന്‍ കൂട്ടുകാരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറി കൗണ്‍സിലിന്റെ മേളയില്‍ പ്രമുഖ പ്രസാധകന്റെ സ്റ്റാളിൽ ചെല്ലുന്നു. എന്നാല്‍ ജനപ്രിയ നോവലുകൾ അവിടെ നിരത്തിവച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു.
പുതിയ ചെറുപ്പക്കാരുടെ കവിത കാണാനേയില്ല. പിന്നെയെന്തിനാണ് അവരിതൊക്കെ പ്രസിദ്ധീകരിക്കുന്നത് എന്ന് ചോദിച്ചു. പിന്നെ മറ്റൊരു കാര്യം പറയാം. ഹൈസ്കൂള്‍തലം വരെയുള്ള അധ്യാപകര്‍ പലരും കണക്കിന് കഷ്ടി ജയിക്കുന്നവരെ കണക്ക് പഠിപ്പിക്കുന്നതുപോലെയാണ് കവിത പഠിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് ദുരിതപൂര്‍ണമായ ഒരു പ്രവര്‍ത്തിയായി കവിത പഠിക്കുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടുമിക്ക അധ്യാപകരും പുതിയ കവിത വായിക്കുന്നില്ല. അതെല്ലാം വായിച്ചിട്ടുവേണമല്ലോ, ക്ലാസില്‍ അവരെ പരിചയപ്പെടുത്താന്‍. അതും ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ‘തൊഴിലാളി’യായിഎഴുത്തുകാരൻ മാറുന്നത്
എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാന്‍ രാഷ്ട്രീയക്കാരനായതിനുശേഷമാണ് കവിയാകാന്‍ ശ്രമിച്ചത്. അതിനു പാര്‍ട്ടിയുടെ ഇടങ്ങളിലൊന്നും ഞാന്‍ പോയിട്ടില്ല. എഴുത്ത് വളരാനുള്ള ഇടമായി രാഷ്ട്രീയപ്രവര്‍ത്തനത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
പൂര്‍ണമായും നന്മ നിറഞ്ഞ ഒന്നായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പറയാന്‍ കഴിയുമോ. അതില്‍ പുഴുക്കുത്തുകളും കാണും. പൂര്‍ണമായി നന്മയിലെത്തിയിട്ട് സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയമേത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്.